എം എം ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; പുനഃപരിശോധനാ ഹർജി ഹൈക്കോടതി നിരസിച്ചു
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്ന ആവശ്യവുമായി മക്കൾ നൽകിയ പുനഃപരിശോധനാ ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹർജി നിരസിച്ചത്. പിതാവിന്റെ മൃതദേഹം വൈദ്യ പഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നല്‍കിയ ഹർജിയായിരുന്നു ഇത്. ഇതിനോടകം തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും, സുപ്രീംകോടതിയും ഈ ആവശ്യം തള്ളിയ സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. ഹർജിക്കാർക്ക് മറ്റു നിയമനടപടികൾ സ്വീകരിക്കാൻ തടസമില്ലെന്ന് കോടതിയും വ്യക്തമാക്കി. 2024 സെപ്റ്റംബർ 21നാണ് ലോറൻസ് അന്തരിച്ചത്. ലോറന്‍സ് അന്തരിച്ചതിനു പിന്നാലെ മകൻ എം.എൽ.സജീവൻ പിതാവിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകുകയായിരുന്നു. ഇതിനെതിരെയാണ് പെൺമക്കൾ രംഗത്തു വന്നിട്ടുള്ളത്.